BLOOD GROUP LIST

Wednesday, September 29, 2010

Munderi Panchayath Election

മുണ്ടേരി പഞ്ചായത്ത്

പരാജയത്തിന്റെ രുചി അന്യമെന്ന് എല്‍.ഡി.എഫ്;
വിള്ളലേല്‍പിക്കാനുള്ള പുറപ്പാടില്‍ യു.ഡി.എഫ്

മുണ്ടേരി: മൂന്നര പതിറ്റാണ്ടായി ഇടതിന്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. മൂന്നില്‍രണ്ട് ഭൂരിപക്ഷവുമായി വര്‍ഷങ്ങളായി ഭരണം കൈപ്പിടിയിലൊതുക്കി വാഴുന്ന പഞ്ചായത്തില്‍ ഇക്കുറി കടുത്ത പോരാട്ടത്തിനാണ് സാധ്യത.
2000ത്തില്‍ 15 സീറ്റായിരുന്നു പഞ്ചായത്തില്‍.ഇതില്‍ 10വാര്‍ഡുകള്‍ എല്‍.ഡി.എഫിനു കിട്ടി. യു.ഡി.എഫ് അഞ്ചിലൊതുങ്ങി. ലീഗിന് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു. 2005ല്‍ വാര്‍ഡുകളുടെ എണ്ണം 19 ആയപ്പോള്‍ എല്‍.ഡി.എഫ് 13 സീറ്റിലേക്ക് ഉയര്‍ന്നു. സി.പി.എം 12ഉം സി.പി.ഐ ഒന്നും യു.ഡി.എഫില്‍ കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ മൂന്നു സീറ്റുവീതവും നേടി. ഇത്തവണ ഒരെണ്ണം വര്‍ധിച്ച് വാര്‍ഡുകള്‍ 20 ആയി. വാര്‍ഡ് വര്‍ധിക്കുന്തോറും സീറ്റ് കൂടുന്നത് എല്‍.ഡി.എഫിന് തങ്ങളുടെ കോട്ട സുരക്ഷിതമാണെന്ന് വിലയിരുത്തുന്നു. ഇത്തവണ സി.പി.എം സ്വാധീനമേഖലയായ അയ്യപ്പന്‍മലയാണ് പുതിയ വാര്‍ഡ്.
പരാജയത്തിന്റെ രുചി അന്യമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫിന്റെ അവകാശവാദം. ഇടതുകോട്ടയില്‍ വിള്ളലേല്‍പിക്കാനുള്ള അങ്കപ്പുറപ്പാടിലാണ് യു.ഡി.എഫ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കാറ്റ് മാറിവീശിയടിക്കുമെന്ന പ്രതീക്ഷയിലാണവര്‍. ഐ.എന്‍.എല്‍, ഡി.ഐ.സി കക്ഷികള്‍, വീരേന്ദ്രകുമാര്‍ വിഭാഗം എന്നിവര്‍ കൂടെ പോന്നതും യു.ഡി.എഫിന്റെ പ്രതീക്ഷക്ക് ബലമേകുന്നു. ആറുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിലെ ഖാദര്‍ മുണ്ടേരിക്ക് 248 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭൂരിപക്ഷം 43 ആയിരുന്നു. ഇതിനേക്കാള്‍ 205 വോട്ടാണ് ഖാദറിന് വര്‍ധിച്ചത്. വാര്‍ഡിന്റെ ഒരു ഭാഗം സി.പി.എം സ്വാധീനമേഖലയായിട്ടും വോട്ട് കുത്തനെ കൂടിയത് നിറഞ്ഞ പ്രതീക്ഷയാണ് യു.ഡി.എഫിന് നല്‍കുന്നത്. തങ്ങളുടെ വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് തടയപ്പെടുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്.
ജനകീയ വികസന സമിതി പഞ്ചായത്തില്‍ ഏഴോളം വാര്‍ഡുകളില്‍ കന്നിയങ്കത്തിനിറങ്ങാനാണ് സാധ്യത. പഞ്ചായത്തിലെ ഏഴ്, എട്ട്, 20 വാര്‍ഡുകള്‍ സമിതിയുടെ സ്വാധീനമേഖലയാണ്. ഇത് ഇരുമുന്നണികള്‍ക്കും ഭീഷണിയുയര്‍ത്തും. എസ്.ഡി.പി.ഐയും ബി.ജെ.പിയും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിക്ക് ചില വാര്‍ഡുകളില്‍ 50ല്‍ താഴെ വോട്ടുകളാണുള്ളത്. കാര്യമായ പോക്കറ്റുകള്‍ പഞ്ചായത്തിലില്ല. എസ്.ഡി.പി.ഐക്കും ചിലയിടങ്ങളില്‍ മാത്രമാണ് നേരിയ വേരോട്ടം. ജയിച്ചുവരാനുള്ള സാധ്യത നന്നേ കുറവാണ്. ഇത്തവണ വനിതാ സാരഥിയാണ്. മുണ്ടേരി, കച്ചേരിപറമ്പ്, കുടുക്കിമൊട്ട, തലമുണ്ട, താറ്റ്യോട്, മൌവ്വഞ്ചേരി, കുളത്തുവയല്‍, അയ്യപ്പന്‍മല, പന്ന്യോട്ട്, മാവിലചാല്‍ എന്നിവ വനിതാ വാര്‍ഡുകളാണ്. കാഞ്ഞിരോട്തെരു പട്ടികജാതി വാര്‍ഡും.

കക്ഷിനില
ആകെ വാര്‍ഡ് 19
(പുതിയത് 20)
എല്‍.ഡി.എഫ്-13
സി.പി.എം-12
സി.പി.ഐ-1

യു.ഡി.എഫ്-6
കോണ്‍ഗ്രസ്-3
മുസ്ലിംലീഗ്-3

Courtesy: Madhyamam/30-09-2010


0 comments:

Post a Comment