BLOOD GROUP LIST

Saturday, October 16, 2010

JANAKEEYA VIKASANA SAMITHI

പരാജയ ഭീതി അകറ്റാന്‍;
ദുഷ്പ്രചാരണം നടത്തരുത്


തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ജയിക്കാനാണ്.
പക്ഷെ, ഒരിടത്ത് ഒരാള്‍ക്കേ ജയിക്കാനാവൂ.
ഓരോ സ്ഥാനാര്‍ഥികള്‍ക്കും ജയിക്കാന്‍ മോഹിക്കാം.
എന്നാല്‍, ജയം പോലെ തന്നെ പരാജയവും ഉറപ്പാണ്.
പരാജയം ഭീതിയായി മാറുമ്പോഴും ജയിക്കാനുള്ള നല്ല വഴി തേടുകയാണ് ലക്ഷണമൊത്ത ജനാധിപത്യ മാര്‍ഗം.
അല്ലാതെ പരാജയ ഭീതി അകറ്റാന്‍ ദുഷ്പ്രചാരണം നടത്തരുത്.
അത്, വിലകുറഞ്ഞ ഏര്‍പ്പാടാണ്.
ചിലരുടെ ദുഷ്പ്രചാരണം മറുപടി അര്‍ഹിക്കുന്നില്ല.
പക്ഷെ, ചില വാദങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും വയ്യ.


വാദം ഒന്ന്: മുസ്ലിം വോട്ട് ഭിന്നിപ്പിക്കുന്നതിനല്ലേ നിങ്ങള്‍ മല്‍സരിക്കുന്നത്?
ഉത്തരം: അല്ല. ജനാധിപത്യത്തില്‍ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ മനസ്സറിഞ്ഞ മല്‍സരമാണിത്. ജനം കുറെ കാലമായി നിങ്ങളോട് പൊറുക്കുന്നു. ഇനി അതിന് വയ്യ.
മുസ്ലിംവോട്ട് ഭിന്നിക്കരുതെന്ന് ആഗ്രഹിക്കേണ്ടവര്‍ ഞങ്ങള്‍ മാത്രമല്ല. സമുദായ രാഷ്ട്രീയത്തില്‍ ഇത്വരെയും ഒന്നാം സ്ഥാനത്തായിരുന്നുവെന്ന് സ്വയം അഭിമാനിക്കുന്ന ചിലരുണ്ടല്ലൊ. അവര്‍ക്കാണ് ഇതിന്റെ ആദ്യത്തെ ഉത്തരവാദിത്വം. സമുദായത്തില്‍ ഞങ്ങളല്ലാത്ത മറ്റൊരു രാഷ്ട്രീയത്തെയും അംഗീകരിക്കില്ലെന്ന ഇവരുടെ ദുര്‍വാശിയുള്ള കാലം വരെ സമുദായത്തിന്റെ വോട്ട് ഒറ്റക്കെട്ടാവുകയില്ല. ആദ്യം നിങ്ങളുടെ ദുര്‍വാശി വെടിയുക. ജനം വിധി എഴുതും മുമ്പ്.

വാദം രണ്ട്: നിങ്ങള്‍ മല്‍സരിക്കുന്നത് സമുദായ വിരോധികളെ വിജയിപ്പാക്കാനല്ലേ?
ഉത്തരം: അല്ല. ആണെങ്കില്‍ അത് ആദ്യം ബോധ്യപ്പെടേണ്ടത് ഇങ്ങിനെ ചോദിക്കുന്നവര്‍ക്കല്ലേ? സമുദായ വിരോധികള്‍ ജയിക്കുമെന്ന് ഭയമുള്ള വാര്‍ഡുകളില്‍ ജയിക്കാന്‍ സാധ്യതയുള്ള സമുദായത്തിലെ മറ്റ് സ്ഥാനാര്‍ഥിയെയും പിന്തുണക്കുകയാണ് കരണീയം. കൊണ്ടും കൊടുത്തും നേടുകയാണ് നല്ല ലക്ഷണം.

വാദം മൂന്ന്: പത്ത് വോട്ട് പോലും നേടാനാവാത്ത നിങ്ങള്‍ എന്തിന് മല്‍സരിക്കുന്നു?
ഉത്തരം: ഈ വാദം ഉന്നയിക്കുന്ന രണ്ട് കൂട്ടരുണ്ട്. മലപ്പുറം ജില്ല 'ഇന്ത്യന്‍യൂനിയന്‍' ആയി അംഗീകരിക്കുന്നവരാണ് ഒന്ന്. ഇക്കൂട്ടര്‍ക്ക് 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവരുടെ 'ഇന്ത്യന്‍യൂനിയനില്‍' ലഭിച്ചത് 34.90 ശതമാനം വോട്ടാണ്! മലപ്പുറത്തിന് പുറത്ത് എം.എല്‍.എ.ഉള്ള എറണാകുളം ജില്ലയില്‍ ഇവര്‍ പഞ്ചായത്തില്‍ നേടിയത് 2.10 ശതമാനം. പത്തനംതിട്ടയില്‍ വെറും 67 വോട്ട് (0.00 ശത.) കൊല്ലത്ത് 0.30 ശതമാനവും, കോട്ടയത്ത് 0.10 ശതമാനവും, ഇടുക്കിയില്‍ 0.30 ശതമാനവും വോട്ട് നേടിയ ഇന്ത്യന്‍യൂനിയന്‍ പാര്‍ട്ടിക്കാരേ ദയവായി കാലിലെ മന്ത് മറച്ച് വെച്ചാലും!
കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി പോലും പൊരുതാന്‍ കെല്‍പില്ലെന്ന് തെളിയിച്ച വേറൊരു കൂട്ടരുണ്ട്.! അന്ന് കുറ്റ്യാടി മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ കണ്ണൂരില്‍ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും കണ്ണൂരില്‍ ഒരു വാര്‍ഡില്‍ പോലും മുന്നിലെത്താന്‍ ഇവര്‍ക്കായില്ല.

വാദം നാല്: നിങ്ങള്‍ ഒരാള്‍ ജയിച്ചിട്ട് പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്/ബ്ലോക്കില്‍ എന്ത് നേടാന്‍?
ഉത്തരം: കെ.എം.സീതിസാഹിബ് മുതല്‍ ഇബ്രാഹിംസുലൈമാന്‍ സേട്ടുമാര്‍ വരെ ഈ ചോദ്യത്തെ നേരിട്ടവരായിരുന്നില്ലേ കൂട്ടരേ!

വാദം അഞ്ച്: പ്രവാചകനെ നിന്ദിച്ചതിന് കൈവെട്ടിമാറ്റപ്പെട്ട ആളെ ഓര്‍മയുണ്ടോ? അയാള്‍ക്ക് രക്തം നല്‍കി സഹായിച്ചവര്‍ക്ക് മല്‍സരിക്കാന്‍ പാടുണ്ടോ? അവര്‍ക്ക് വോട്ട് ചെയ്യാനും?
ഉത്തരം: പാടുണ്ട്. മുഹമ്മദ്നബി പോലും തന്നെ അപമാനിച്ച, ദ്രോഹിച്ച ആളുകളോട് ക്ഷേമാന്വേഷണം നടത്തിയ കാരുണ്യത്തിന്റെ പ്രവാചകനാണ്. ഈ കാരുണ്യം വറ്റിയവരാണ് കൈവെട്ടിയത്. ഇലക്ഷന്‍ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും നിന്ദ്യവുമായ നിലയില്‍ കൈവെട്ടിനെ 'അഭിമാന'മായി പ്രചരിപ്പിക്കുന്നവര്‍ കാരുണ്യമില്ലാത്തവരാണ്. കരുണയുള്ളവരുടെ വോട്ടിന് ഇവര്‍ക്ക് അര്‍ഹതയില്ല.

മാന്യ വോട്ടര്‍മാരേ,
തിരിച്ചറിവാണ് ജനാധിപത്യത്തിന്റെ വിളക്ക്. ഈ വിളക്ക് കെടാതെ സൂക്ഷിക്കുക.
കണ്ണുണ്ടായാല്‍ മാത്രം പോര, ജനാധിപത്യത്തിന്റെ നേര്‍കാഴ്ചക്ക് കണ്ണടയും വേണം.

0 comments:

Post a Comment