BLOOD GROUP LIST

Tuesday, November 2, 2010

ഇത് തോല്‍വിയല്ല, ജയിക്കാനുള്ള തുടക്കമാണ് -അബുജിനാന്‍ അഹ്മദ്-


ഇത് തോല്‍വിയല്ല;
ജയിക്കാനുള്ള തുടക്കമാണ്
-അബുജിനാന്‍ അഹ്മദ്-
അര്‍ഥമറിയാതെ വിളിച്ചു പോകാറുള്ള ചില രാഷ്ട്രീയ മുദ്രാവാക്യങ്ങളുണ്ട്. അതില്‍ ചിലത് യഥാര്‍ഥ്യമാകുന്നത് പോളിംങ് ദിവസമാണ്. ആറ് മാസം മുമ്പ് രക്തസാക്ഷിയായ കണാരന്റെ വോട്ട് രേഖപ്പെടുത്തിയ ആള്‍, ബൂത്തില്‍ നിന്ന് ഇറങ്ങി 'ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് വിളിച്ചു പറയുന്നു! വാക്കും പ്രവര്‍ത്തിയും ഒരുപോലെ ആവുന്ന അപൂര്‍വമായ അനുഭവം.അങ്ങിനെ ജീവിച്ചിരിപ്പില്ലാത്തവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് സ്വന്തം കൈകൊണ്ട് ചെയ്തത് ബോധ്യമുണ്ടായിട്ടും ഇക്കൂട്ടര്‍ നേടിയ 'വമ്പിച്ച ഭൂരിപക്ഷം' വല്ലാത്ത അവകാശവാദമാവുകയാണ്.
രണ്ട് കണ്ണും തുറന്ന് നടുനിവര്‍ന്ന് നടക്കാന്‍ കഴിയുന്ന ആള്‍ക്കാണ് ഇവര്‍ ഓപ്പണ്‍ വോട്ടിന്റെ ഫോറം പൂരിപ്പിച്ച് നല്‍കിയത്. ഇത് അനുസരിച്ച് പാര്‍ട്ടിക്കാരുടെ കൂടെ ഇറങ്ങാന്‍ തയ്യാറല്ലാതായ വോട്ടറെ വീട്ടില്‍ നിന്ന് ഇറങ്ങരുതെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഓപ്പണല്ലാത്ത തനി സ്വകാര്യ വോട്ട് ചെയ്യാന്‍ ഇറങ്ങി വന്ന ഈ ജനാധിപത്യ ബോധക്കാരനോടുള്ള ദേഷ്യം തീര്‍ക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വീട് വളഞ്ഞു ജനാധിപത്യ സംരക്ഷകര്‍! നോക്കണേ ഉശിര്.
പരേതാത്മാക്കളുടെ വോട്ട് ചെയ്യാന്‍ ജിന്നിലും റൂഹാനിയിലും വലിയ വിശ്വാസമില്ലാത്തവര്‍ക്കാണ് മുമ്പേ ധൈര്യമുണ്ടായിരുന്നത്. പ്രേതബാധയിലൊന്നും വലിയ വിശ്വാസമില്ലാത്ത സഖാക്കള്‍ പണ്ടേ ഇക്കാര്യത്തില്‍ ഡോക്ടറേറ്റ് നേടിയവരാണ്.എല്ലാ സഖാക്കളും അങ്ങിനെയല്ല. അവര്‍ക്കിടയിലും മുജാഹിദുകളെപ്പോലുള്ള ചില യുക്തിവാദികളുണ്ട്. നമ്മുടെ സാമുദായിക രാഷ്ട്രീയത്തില്‍ കളിക്കുന്ന ധീരമുജാഹിദുകള്‍ക്കും ഇങ്ങിനെ മരിച്ചവരുടെ കള്ളവോട്ട് ചെയ്യല്‍ ഹലാലാണ്. കാരണം,ഇവരുടെ രാഷ്ട്രീയത്തിലെ ഖബര്‍വിപ്ളവം ഇതത്രെ.
കൂട്ടപ്രാര്‍ഥനയിലെ ബിദ്അത്തിനും മഖ്ബറ ശിര്‍ക്കിനും എതിരെ ഇസ്ലാഹ് നടത്തുന്ന ദേഹങ്ങള്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയോടൊപ്പം ജാറം സന്ദര്‍ശിച്ച് കൂട്ടപ്രാര്‍ഥനയില്‍ മുഴുകുന്നതിനെയാണ് 'പൊളിട്രിക്സ്' എന്ന് പറയുന്നത്. രാഷ്ട്രീയത്തില്‍ തന്ത്രമുണ്ട്. മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തും. അതൊന്നും ഇസ്ലാഹ് നടത്തിയാല്‍ നേരെയാവുന്ന കാര്യമല്ല. രാഷ്ട്രീയമാവുമ്പോള്‍ രാഷ്ട്രീയം. പള്ളിയിലാവുമ്പോള്‍ പള്ളികാര്യം.
കേരളത്തില്‍ മദ്യം സാര്‍വത്രികമാക്കാനുള്ള അജണ്ട ചര്‍ച്ചക്കെടുത്ത മന്ത്രിസഭാ യോഗത്തിലെ മൂത്രശങ്ക ഓര്‍മയുണ്ടോ? ഇരുന്ന സീറ്റില്‍ തൊപ്പി ഊരിവെച്ച് ടിയാന്‍ മുത്രമൊഴിക്കാന്‍ പോയി തിരിച്ചു വന്നപ്പോഴാണ് മന്ത്രിസഭ അജണ്ട ഐക്യകണ്ഠേന പാസ്സാക്കിയത് എന്നാണ് ചരിത്രം. ഇത് പഴയ കഥ. പുതിയ തലമുറക്ക് മൂത്രശങ്കയൊന്നും ഇല്ല. വിളമ്പാന്‍ മാത്രമല്ല, സേവിക്കാനും യോഗ്യരാണവര്‍. പോളിംങിന്റെ തലേന്ന് ബൂത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു മദ്റസ്സയുടെ അരികിലാണ് കുപ്പികള്‍ കുന്നുകൂടിയത്. ദീനിബോധമുള്ളവര്‍ കരഞ്ഞു. പക്ഷെ, കണ്ണീര് തുടക്കാന്‍ മഹല്ല്കമ്മിറ്റിയുടെ സാരഥി തന്നെ ഉറുമാല് നല്‍കിയെന്നാണ് കഥ. കുപ്പി കാലിയാക്കിയവര്‍ക്ക് പിറ്റേന്ന് വോട്ടര്‍മാരെ കണ്ട് ചിഹ്നത്തിന്റെ ഇസ്ലാഹ് നടത്തണം. അതിന് സഞ്ചരിക്കാന്‍ സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം റെഡി!!
തങ്ങള്‍ അവര്‍കളുടെ ഫോട്ടൊയുമായി വോട്ടര്‍മാരെ സമീപിക്കുന്നത് ഒരു യുഗപുരുഷനെ ഓര്‍മിപ്പിക്കാനാണെന്ന് ന്യായം പറയാം. പക്ഷെ, നാട്ടില്‍ മൈക്ക് കെട്ടി ഇസ്ലാഹ് നടത്തുന്നവരും തങ്ങള്‍ അവര്‍കളുടെ ഫോട്ടൊ കയ്യിലേന്തി നടന്നു! ഇതാണ് ജനാധിപത്യത്തിലെ 'കുഴലൂത്ത്'!
കോട്ടക്കല്‍ പ്രമേയത്തിലൂടെ അവസാനമായി ഊര്വിലക്ക് പരസ്യപ്പെടുത്തിയത് ശരി. തീവ്രവാദികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞു. മലപ്പുറത്തെ കുഞ്ഞാക്ക ഇത് ആവര്‍ത്തിച്ച് പറയാത്ത കവലകളില്ല. പക്ഷെ, കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തില്‍ സംഘ്പരിവാറിനെ തോല്‍പിക്കാന്‍ എസ്.ഡി.പി.ഐ. സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യൂത്ത്ലീഗ് നേതാവിന് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിലൂടെ തന്നെ പരസ്യപ്പെടുത്തി.മലപ്പുറത്തെ കുഞ്ഞാക്ക ഇത് കണ്ടില്ല. കേട്ടില്ല. തീവ്രവാദ വിരോധിയായ യൂത്ത്നേതാവിന്റെ വയനാട്ടിലിറങ്ങിയ പത്രത്തില്‍ ഈ പ്രസ്താവന വന്നിരിക്കില്ല. മധൂരില്‍ മല്‍സരിച്ച് 'തീവ്രവാദികളുടെ' കൂടി വോട്ട് നേടി ജയിച്ച യൂത്ത്ലീഗ് നേതാവായ സ്ഥാനാര്‍ഥിയുടെ ഭാഗ്യം.!
വേറൊരു കൂട്ടര്‍. കൈവെട്ടിയത് ഇപ്പോഴും പരസ്യമായി നിഷേധിക്കുന്നവരാണ്. പക്ഷെ, തെരഞ്ഞെടുപ്പ് വേളയില്‍ വീടുവീടാന്തരം അത് വലിയ വീരകൃത്യമായി വിളമ്പിയാണ് വോട്ട് ചോദിച്ചത്. വെള്ളവും വായുവും വെളിച്ചവും ജാതിയും മതവും നോക്കാതെ പ്രസരിപ്പിച്ച ദൈവത്തിന്റെ മക്കളാണിത്. പ്രാണവായുവിന് കേഴുന്ന ഒരാള്‍ക്ക് രക്തം നല്‍കിയാല്‍ അത് അപരാധമാകുന്നതെങ്ങിനെ.? എന്നിട്ടും ദൈവനീതിയുടെയും ഏകതയുടെയും ഏകവര്‍ണമുള്ള ചോരക്ക് വര്‍ഗീയത കല്‍പിച്ചു കളഞ്ഞു ഇവര്‍. അതാണത്രെ അവരുടെ ഇലക്ഷന്‍ ട്രിക്സ്.
ജനകീയ കൂട്ടായ്മകള്‍ക്ക് എത്രവോട്ട് കിട്ടും എന്നാണ് ആദ്യത്തെ ചോദ്യം. പക്ഷെ, പോര്‍ക്കളം മുറുകിയപ്പോള്‍ ഉറക്കം വന്നില്ല. വോട്ട് വാങ്ങി പോയ നിങ്ങള്‍ നാട്ടിന് എന്താണ് ഇത്വരെ ചെയ്തതെന്ന് യാതന അനുഭവിക്കുന്ന കുടിലുകളില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ജനസേവന ശൌര്യം പിടികിട്ടിയത്. വളപട്ടണത്ത് സഹകരണ ബാങ്കില്‍ ചിലരുടെ കടം എഴുതി തള്ളാന്‍ വരെ വാക്ക് കൊടുക്കേണ്ടി വന്നു. പോളിംങിന് മുമ്പ് തന്നെ മൌദൂദികള്‍ ഇവിടെ വിജയിച്ചുവെന്ന് സാരം.
ജനപക്ഷ മുന്നണിക്ക് സീറ്റ് കുറഞ്ഞ് പോയതിലാണ്് പ്രയാസം. ജമാഅത്തുകാര്‍ക്ക് നഷ്ടപ്പെടാനെന്തുണ്ട്? അവര്‍ നേടിയ സീറ്റുകളോ? എപ്പോഴാണ് അവര്‍ക്ക് സീറ്റുള്ളത്? സീറ്റല്ല വോട്ടാണ് അവര്‍ക്കിപ്പോള്‍ കിട്ടിയത്. അതിന് വേണ്ടിയാണ് മല്‍സരിച്ചതും. കിട്ടിയത് ചില്ലറ വോട്ടല്ല. കണ്ണൂര്‍ ജില്ലയില്‍ 18 സീറ്റുകളില്‍ ജനകീയമുന്നണികള്‍ രണ്ടാം സ്ഥാനത്താണ്. കാസര്‍കോട് ജില്ലയില്‍ ഒമ്പതിടത്ത് രണ്ടാം പാര്‍ടിയാണിത്. കാസര്‍കോട്ട് എന്തെല്ലാം വേഷത്തിലാണ് ഇവര്‍ വോട്ട് പിടിച്ചത്. ജാറം സന്ദര്‍ശിക്കാത്ത പുത്തന്‍വാദിയായ സ്ഥാനാര്‍ഥി എന്നാണ് ജനപക്ഷ സാരഥിയെ ഇവര്‍ പരിചയപ്പെടുത്തിയത്. എന്നിട്ടും ഉള്ളാള്‍ കടലോരവുമായി കൈകോര്‍ത്ത് നില്‍ക്കുന്ന കുമ്പളയിലേക്ക് ഒരു മൌദൂദിപ്പെണ്ണിനെ 548 വോട്ട് നല്‍കി രണ്ടാം സ്ഥാനത്തേക്ക് ജനം ഉയര്‍ത്തി.
കണ്ണൂരില്‍ രണ്ടാം സ്ഥാനത്തെത്തിയ പതിനെട്ട് സീറ്റുകളിലുമായി ജയിച്ചവര്‍ നേടിയത് 7029 വോട്ടാണെങ്കില്‍, ജന കീയ സമിതി നേടിയത് 2827 വോട്ടാണ്. എല്ലാ വിധ മുള്ള്മുരട് മൂര്‍ഖന്‍ പാമ്പുകളും ഒരുമിച്ച് വിഷം ചീറ്റിയിട്ടും വലിയൊരു പാരമ്പര്യമുള്ള മുഖ്യധാരാ മുന്നണിയുടെ മൂന്നിലൊരു ഭാഗം വോട്ട് ജനപക്ഷത്ത് ഉറച്ചു നിന്നു.ഇടത്മുന്നണിയോടുള്ള ശക്തമായ നിഷേധ വോട്ട് യു.ഡി.എഫ് തരംഗമായി മാറിയിട്ടും ജനപക്ഷ രാഷ്ട്രീയത്തെ ജില്ലയില്‍ പതിനെട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഉയര്‍ത്തി നിര്‍ത്താന്‍ വോട്ടര്‍മാര്‍ തയ്യാറായി.
കയ്യൂക്കിന്റെയും കള്ളവോട്ടിന്റെയും ജനാധിപത്യധ്വംസനമാര്‍ഗം ഉപേക്ഷിച്ച് മാന്യമായി മല്‍സരിക്കാന്‍ തയ്യാറുണ്ടോ? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ തന്നെ സീറ്റുകള്‍ പലതും കടപുഴകും. തീര്‍ച്ച. കുട്ടരേ അപ്പോള്‍ നിങ്ങള്‍ ഉപ്പ്വെച്ച കലം പോലെയാവും. അല്ലെങ്കില്‍ തന്നെ വോട്ടിന്റെ കണക്ക് പറയുന്നവരുടെ കണക്ക് പുസ്തം ഒന്ന് സ്വയം തുറന്ന് നോക്കുമോ?
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ഇന്ത്യന്‍യൂനിയനായ മലപ്പുറത്തിന് പുറത്ത് ഉണ്ടായ സ്തിഥി എന്തായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 1.20 ശതമാനം വോട്ടാണ് ഇവര്‍ക്ക് കിട്ടിയത്. കൊല്ലത്ത് 0.30 ശതമാനം. പത്തനം തിട്ടയില്‍ ശതമാനത്തിന്റെ അവസാന പോയിന്റ് പോലും കിട്ടിയില്ല. കോട്ടയത്ത് 0.10 വോട്ട്.
ഇത്തവണ തകര്‍പ്പന്‍ ജയം നേടിയ മുനിസിപ്പാലിറ്റികളില്‍ പോലും മുഖ്യധാരാ മുന്നണികള്‍ക്ക് നൂറിന് താഴെ വോട്ട് കിട്ടാത്ത എത്രയോ വാര്‍ഡുകളുണ്ട്. നീലേശ്വരം മുനിസിപ്പാലിറ്റി തൂത്തുവാരിയ സി.പി.എമ്മിന് തൈക്കടപ്പുറത്തെ രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിട്ടും കിട്ടിയത് 101ഉം 77 ഉം വോട്ടാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഏഴ് വോട്ട് വാങ്ങിയ സി.പി.എം. സ്ഥാനാര്‍ഥിയുണ്ട്.കാസര്‍കോട് മുനിസിപ്പാലിറ്റി തൂത്തുവാരിയ യു.ഡി.എഫിന് അതേ മുനിസിപ്പാലിറ്റയില്‍35ഉം 43 ഉം വോട്ട് കിട്ടിയ വാര്‍ഡുകളുണ്ട്.
വോട്ടുകളുടെ എണ്ണം നോക്കി വിലയിരുത്താവുന്നതല്ല ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് നയം. ഒരു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു നില്‍ക്കേണ്ട വിഷയങ്ങളല്ല പാര്‍ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയത്. ചെങ്ങളായി പഞ്ചായത്തില്‍ ജനകീയനായ ഒരു സ്ഥാനാര്‍ഥി ജയിച്ചാല്‍ മഹല്ല് പിളരുമെന്നാണ് മതനേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ജുമുഅപ്രസംഗത്തില്‍ പോലും അങ്ങേയറ്റം പ്രകോപനപരമായി പ്രസംഗിച്ച് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പരത്തപ്പെട്ടു.
കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമുണ്ടായിരുന്നു. കാരണം ഓരോ വോട്ടറുടെയും ഫോട്ടൊ ഉള്‍പ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാവുന്നതാണ് ഈ പട്ടിക. പക്ഷെ, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ലാത്ത ഒരു അഴകൊഴമ്പന്‍ ജനാധിപത്യ പരീക്ഷണമാണ് നടന്നത്. അത് കൊണ്ട് തന്നെ യഥാര്‍ഥ വോട്ടര്‍ പുറത്തായി.അങ്ങിനെ നേടിയ വിജയമാണ് ഇവര്‍ ആഘോഷിക്കുന്നത്.
സി.പി. എം. പ്രതിനിധാനം ചെയ്യുന്ന ദാര്‍ഷ്ട്യപരമായ രാഷ്ട്രീയത്തോടുള്ള വിരോധം യു.ഡി.എഫ്. തരംഗമായി മാറിയതാണ് ഈ തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ചിത്രം.അതിനാല്‍, നിഷേധ വോട്ടിനെ സ്വന്തം ശക്തിയായി ആരും അളന്നെടുക്കേണ്ടതില്ല. ഐ.എന്‍.എല്‍. നേതൃത്വം ഇതെക്കുറിച്ച് നല്ല വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ഇടത്മുന്നണിയിലായിരുന്നുവെങ്കില്‍ ഈ തരംഗത്തില്‍ ഇപ്പോള്‍ നമുക്ക് കിട്ടിയത് പോലും നേടാനാവില്ലായിരുന്നു എന്നാണ് ഐ.എന്‍.എല്‍. നേതാവ് എന്‍.എ.നെല്ലിക്കുന്ന് സ്വയം വിലയിരുത്തിയത്.
ജനകീയ വികസന മുന്നണി തോല്‍ക്കാനുള്ള കാരണം വല്ലാതെ ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടതൊന്നും ഇല്ല. ഇരു മുന്നണികള്‍ക്കും എതിരായ ഒരു ബദല്‍ശക്തിയല്ല ജനകീയ വികസന സമിതികള്‍ എന്ന തോന്നല്‍ വളര്‍ത്തപ്പെട്ടതിനാലാണ് ജമാഅത്തുകാര്‍ തൂത്തുവാരപ്പെട്ടത്. സി.പി.എമ്മിനെതിരായി ഊതിവീര്‍പ്പിച്ച വികാരം വോട്ടായപ്പോള്‍ അത് ഒരു മുന്നണി എന്ന നിലയില്‍ യു.ഡി.എഫിന്‍െ വിജയമായെന്ന് മാത്രം.

അല്ലാഹു പോലും മാറ്റാന്‍ തയ്യാറാവാത്ത ഒരു അവസ്ഥയെ മറ്റാര്‍ക്കും മാറ്റാനാവുകയില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. 'ഒരു ജനതയുടെ അവസ്ഥ. അവര്‍ സ്വയം മാറ്റത്തിന് സന്നദ്ധമല്ലാത്തിടത്തോളം അല്ലാഹു മാറ്റുകയില്ല' (വിശുദ്ധഖുര്‍ആന്‍:13:11) എന്ന വിശുദ്ധ വാക്യമാണ് ഈ ജനതയുടെ ഉപമ. മാറാനുള്ള അവസരമാണ് അവര്‍ക്ക് നല്‍കിയത്. അവര്‍ അതിന് സന്നദ്ധമായില്ലെന്ന് മാത്രം.
എന്നാല്‍ പോലും ഇത് അവസാനിക്കാത്ത പുതിയ യാത്രയാണെന്ന് അറിഞ്ഞിരിക്കുക. തോറ്റാലും പ്രശ്നമല്ലാത്ത ഒരു നിശ്ചദാര്‍ഡ്യത്തോടെയാണ് ഇക്കുറി മല്‍സരിച്ചത്. കാരണം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ. ആള്‍ക്കൂട്ടം മാത്രമായവര്‍ക്ക് തലയെണ്ണി സായൂജ്യമടയാം. പക്ഷെ, ജനപക്ഷരാഷ്ട്രീയം ഒരു ആള്‍ക്കൂട്ടം മാത്രമല്ല. ആദര്‍ശം കൂടിയാണ്.
അതിനാല്‍, ഞങ്ങള്‍ തുടങ്ങിയതേ ഉള്ളൂ. ഇനി സീറ്റ് നേടാനിരിക്കുന്നേ ഉള്ളു. നേടും ജയിക്കും എന്നതിന്റെ സാക്ഷ്യമാണ് ഈ കോലാഹലങ്ങള്‍. ഇവരുടെ വെപ്രാളവും, വിഭ്രാന്തിയും, കയ്യൂക്കും, നുണപ്രചാരണവും, കള്ളക്കേസുമെല്ലാം സാക്ഷി നില്‍ക്കുന്നത് വരാനിരിക്കുന്ന ഒരു ജനപക്ഷ രാഷ്ട്രീയ വസന്തത്തിന്റെ മുന്നറിയിപ്പ് തന്നെയാണ്.
02-11-2010

0 comments:

Post a Comment