BLOOD GROUP LIST

Wednesday, November 3, 2010

എതിര്‍പ്പുകള്‍ക്കിടയിലും ജനകീയ മുന്നണിയുടേത് മികച്ച പ്രകടനം

എതിര്‍പ്പുകള്‍ക്കിടയിലും ജനകീയ മുന്നണിയുടേത് മികച്ച പ്രകടനം
ഇടതു-വലതു മുന്നണികളുടെയും മതസംഘടനകളുടെയും സംഘടിത നീക്കങ്ങളെ അതിജീവിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനകീയ മുന്നണികള്‍ക്ക് ചെറു കക്ഷികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായതായി വിവിധ ജില്ലകളിലെ വോട്ടുനില സൂചിപ്പിക്കുന്നു. സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഒഴികെയുള്ള പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പലയിടങ്ങളിലും നേടാനായി.
കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ മുന്നണി അക്കൌണ്ട് തുറന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍, അങ്ങാടിപ്പുറം, കോഴിക്കോട്ട് വേളം, ചേന്ദമംഗല്ലൂര്‍, തൃശൂരില്‍ എറിയാട്, എടവിലങ്ങ്, വയനാട് വെങ്ങപ്പള്ളി, പാലക്കാട്ടെ ആലത്തൂര്‍, കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ എന്നീ പഞ്ചായത്തുകളിലായി ഒമ്പതു സീറ്റുകളില്‍ ജനകീയ മുന്നണി വിജയിച്ചു. കണ്ണൂര്‍, മലപ്പുറം, മഞ്ചേരി, പാലക്കാട്, പെരുമ്പാവൂര്‍ എന്നീ നഗരസഭകളിലായി ആറു വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ 80ലധികം വാര്‍ഡുകളിലും മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതെത്തിയ വാര്‍ഡുകളില്‍ മൂന്നാംസ്ഥാനത്തുള്ള പ്രധാന പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികള്‍ക്ക് വിരലിലെണ്ണാവുന്ന വോട്ടാണ് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൂട്ടിലങ്ങാടിയിലെ കടുങ്ങൂത്ത് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും അഞ്ചു വോട്ടാണ്. പാലക്കാട് നഗരസഭയില്‍ വെണ്ണക്കര സൌത്തില്‍ മല്‍സരിച്ച സുലൈമാന്‍ 34 വോട്ടിനാണ് തോറ്റത്. ഇവിടെ ജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് 777 വോട്ടു കിട്ടിയപ്പോള്‍ എല്‍.ഡി.എഫ് സ്വതന്ത്രന് 403 വോട്ട് ലഭിച്ചു. ബി.ജെ.പിക്ക് വെറും ആറു വോട്ടാണ് കിട്ടിയത്. മലപ്പുറം നഗരസഭയില്‍ മുന്നണി രണ്ടാം സ്ഥാനത്തെത്തിയ രണ്ടു വാര്‍ഡുകളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് യഥാക്രമം 41 ഉം 94 ഉം വോട്ടുകളാണ്. മഞ്ചേരി നഗരസഭയിലെ ചെരണി വാര്‍ഡിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് ഏറെ പിന്നിലാണ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, മലപ്പുറത്തെ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, ഏലങ്കുളം, നന്നമ്പ്ര, വഴിക്കടവ്, തിരുവനന്തപുരത്തെ മടവൂര്‍ 11, 12 വാര്‍ഡുകള്‍, തൃശൂരിലെ ചാവക്കാട്, എറണാകുളം കീഴ്മാട്, എടവനക്കാട്, ചൂര്‍ണിക്കര, കോട്ടയത്തെ ഈരാറ്റുപേട്ട, ആലപ്പുഴയിലെ അരൂക്കുറ്റി, കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ മുന്നണി മല്‍സരിച്ച ചില വാര്‍ഡുകളില്‍ നൂറില്‍ താഴെ വോട്ടിനാണ് ജയം വഴുതിപ്പോയത്. മടവൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ എട്ടും ഏലങ്കുളത്ത് ഒമ്പതാം വാര്‍ഡില്‍ ഏഴും കീഴ്മാട് 29ാം വാര്‍ഡില്‍ 13ഉം കൂട്ടിലങ്ങാടി 17ാം വാര്‍ഡില്‍ 11ഉം മക്കരപ്പറമ്പ് ആറാം വാര്‍ഡില്‍ 11ഉം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ചിലയിടങ്ങളില്‍ ഇരുമുന്നണിയുടെയും കുത്തക സീറ്റുകള്‍ തകര്‍ത്തതും ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകളാണ്.
പെരിന്തല്‍മണ്ണ നഗരസഭയില്‍ നാലാം വാര്‍ഡില്‍ മുന്നണി നേടിയ 52 വോട്ട് സി.പി.എം കോട്ട പിടിച്ചടക്കാന്‍ യു.ഡി.എഫിനെ സഹായിച്ചു. 40 വോട്ടുകള്‍ക്കാണ് ലീഗ് സ്വതന്ത്ര ഇവിടെനിന്ന് വിജയിച്ചത്. മുന്നണി സ്ഥാനാര്‍ഥി ഇല്ലായിരുന്നെങ്കില്‍ നഗരസഭാ ഭരണം ഇടത് നിലനിര്‍ത്തുമായിരുന്നു. പെരിന്തല്‍മണ്ണ നഗരസഭയില്‍ 17 വാര്‍ഡുകള്‍ നേടി ഇരുമുന്നണികളും തുല്യനിലയിലാണ്. പട്ടിക ജാതി സംവരണ വാര്‍ഡായ പെരിന്തല്‍മണ്ണയിലെ പൂപ്പലത്ത് ഇരുമുന്നണികള്‍ക്കുമെതിരെ മല്‍സരിച്ച് 250 വോട്ട് നേടി.
നിലമ്പൂര്‍ നഗരസഭയിലെ ചാരങ്കുളത്ത് മുന്നണി 71 വോട്ട് നേടി. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഒരു വോട്ടിനാണ് വിജയിച്ചത്. മഞ്ചേരി നഗരസഭയിലെ കോഴിക്കോട്ട്കുന്ന് വാര്‍ഡിലെ 171 വോട്ട് നിര്‍ണായകമായി. ഇവിടെ 72 വോട്ടിനാണ് സി.പി.എം ജയിച്ചത്. പൊന്നാനി നഗരസഭയില്‍ 46, 18, 32, 34 വാര്‍ഡുകളില്‍ ജയപരാജയം നിര്‍ണയിച്ചത് മുന്നണി സ്ഥാനാര്‍ഥികളായിരുന്നു.
തിരൂര്‍ നഗരസഭയില്‍ 17ാം വാര്‍ഡില്‍ ലീഗ് ജയിച്ചത് 12 വോട്ടിനാണ്. ആറാം വാര്‍ഡില്‍ 78 വോട്ടിന് കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 85 വോട്ട് മുന്നണി നേടി. മുന്നണി 89 വോട്ടു നേടിയ വാര്‍ഡ് 18ല്‍ 15 വോട്ടിനാണ് എല്‍.ഡി.എഫ് ജയിച്ചത്.
ഇനാമുറഹ്മാന്‍/madhyamam/03-11-2010

0 comments:

Post a Comment