BLOOD GROUP LIST

Friday, April 15, 2011

പടന്ന 'ദിശ' തീവെപ്പില്‍ വ്യാപക പ്രതിഷേധം

പടന്ന 'ദിശ' തീവെപ്പില്‍ വ്യാപക പ്രതിഷേധം
പടന്ന: ദിശ ജനകീയ കേന്ദ്രം തീവെച്ചു നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പടന്നയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും വന്‍ജനാവലി അണിനിരന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മുഖംമൂടിയണിഞ്ഞവരുടെ കപടതയാണ് വെളിവാക്കുന്നതെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി പറഞ്ഞു. നാസര്‍ ചെറുകര, എം.കെ.എ. ജലീല്‍, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, സൌദ പടന്ന തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി.കെ. അഷ്റഫ്, പി.പി. കരീം, ബഷീര്‍ അഹമ്മദ്, വി.കെ. ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഓരോ സംഘടനക്കും നിലപാടുകളെടുക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് പടന്നയിലുള്ളതെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ക്രമസമാധാനത്തിന്റെ പേരില്‍ കേന്ദ്രസേനയെ കൊണ്ടുവന്നവര്‍ ഈ അക്രമത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് പി. കരുണാകരന്‍ എം.പി ചോദിച്ചു. ഗ്രന്ഥങ്ങളടക്കമുള്ളവ കത്തിച്ചത് സംസ്കാരശൂന്യതയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. ഇത്തരം സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും രാഷ്ട്രീയാഭയം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിലാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയും എല്‍.ഡി.എഫ് പടന്ന ലോക്കല്‍ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി.
കാസര്‍കോട്: 'ദിശ' ജനകീയ കേന്ദ്രത്തിനുനേരെയുണ്ടായ അക്രമം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഓഫിസിനുനേരെ അക്രമം നടന്നിരുന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പൊലീസും അധികാരികളും മുന്‍കൈയെടുക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഷ്റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശഫീഖ് നസ്റുല്ല, പി.കെ. സിറാജുദ്ദീന്‍, കെ. നിഅ്മത്തുല്ല, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.
'ദിശ' ജനകീയ കേന്ദ്രം ബുധനാഴ്ച രാത്രി ആക്രമിക്കപ്പെട്ടതില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര അധ്യക്ഷത വഹിച്ചു. സി.എ. മൊയ്തീന്‍കുഞ്ഞി, എം.എച്ച്. സീതി, അഡ്വ. എം.സി.എം. അക്ബര്‍, സി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.
പടന്നയിലെ സമാധാനം തകര്‍ക്കാന്‍
ആസൂത്രിത ശ്രമം
പടന്ന: പടന്നയിലെ സമാധാന ജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് വ്യാഴാഴ്ച 'ദിശ' ജനകീയ കേന്ദ്രം തീവെച്ച് നശിപ്പിച്ചതിലൂടെ നടന്നത്. ഇരുട്ടിന്റെ മറവില്‍ പടന്നയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ് ഇതിനു പിന്നില്‍.
രാത്രിയില്‍ പടന്ന ടൌണും പരിസരവും ഇവരുടെ കൈയിലാണ്. സാധാരണക്കാര്‍ക്ക് ഇതുവഴി നടന്നുപോകാന്‍പോലും കഴിയാത്തവിധം ഭീതിദമായ അന്തരീക്ഷമാണ് പടന്നയില്‍ ചിലര്‍ ഉണ്ടാക്കുന്നത്. പടന്നക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുകയും യുവാക്കള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്ന ജനകീയ കേന്ദ്രത്തിനുനേരെയുള്ള ആക്രമണം ഇത് ആദ്യമായല്ല. പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ തുടര്‍ച്ചയായി ഒമ്പത് തവണ ആക്രമണത്തിനിരയായ കെട്ടിടം പൂര്‍ണമായും കത്തിച്ചാമ്പലാക്കുകയായിരുന്നു കഴിഞ്ഞദിവസം സാമൂഹിക ദ്രോഹികള്‍.
പടന്നയില്‍ രാത്രിയില്‍ പെരുകിവരുന്ന ഈ അധോലോകത്തെ അടിച്ചമര്‍ത്താന്‍ പൊലീസിനും സാധിക്കുന്നില്ല. പടന്നയില്‍ രാത്രിയില്‍ പൊലീസ് പട്രോളിങ് വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, ചന്തേര പൊലീസ് ഇത് ചെവിക്കൊള്ളാറുമില്ല. ഓരോ തെരഞ്ഞെടുപ്പ് വേളയിലും സാംസ്കാരിക സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുക എന്നത് പടന്നയിലിപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നും 'ദിശ' ആക്രമിക്കപ്പെട്ടിരുന്നു. പടന്നയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ക്കും ഓഫിസുകള്‍ക്കുനേരെയും നിരവധി തവണ ആക്രമണം നടന്നിരുന്നു.
കഴിഞ്ഞതവണ പടന്നയില്‍ എ.കെ.ജി സ്മാരക ക്ലബ് തീവെച്ച് നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇതിലെ പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. പടന്ന ടൌണിലെ കടയില്‍ കയറി നൂറോളം കോഴികളെ ചവിട്ടിക്കൊന്നവരെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികള്‍ പിടിക്കപ്പെട്ടാല്‍തന്നെ വന്‍ തുക ചാടി സ്വതന്ത്രരാക്കാന്‍ കഴിയുന്നവരും പടന്നയിലുണ്ട്. അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Courtesy: Madhyamam

0 comments:

Post a Comment