BLOOD GROUP LIST

Saturday, April 16, 2011

Obit_Swaliha

 വേദനകളില്ലാത്ത ലോകത്തേക്ക്
സാലിഹ യാത്രയായി
തൃശൂര്‍: ആശുപത്രിക്കിടക്കയിലെ ആറുദിനം നീണ്ട ദുരിതജീവിതത്തില്‍നിന്ന് സാലിഹ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. തീവണ്ടിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സാലിഹയുടെ ആരോഗ്യനില അല്‍പം മെച്ചപ്പെടുന്നതിനിടെ വ്യാഴാഴ്ച അര്‍ധരാത്രി 12.15നായിരുന്നു മരണം. വീഴ്ചയില്‍ ശ്വാസകോശത്തിനേറ്റ ക്ഷതമാണ് മരണകാരണം. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സാലിഹാസില്‍ ഇസ്മായിലിന്റെ മകളായ സാലിഹ (15) കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂര്‍  സ്റ്റേഷനില്‍നിന്ന് ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് താഴെ വീണത്. വിദേശത്തുനിന്ന് മൂന്നുമാസം മുമ്പ് അവധിക്കെത്തിയ ഇസ്മായില്‍ ഭാര്യ ആയിഷ, മക്കളായ  സാലിഹ, സഹ്വാന്‍, അമീന്‍ എന്നിവര്‍ക്കൊപ്പം കൊടുങ്ങല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി കണ്ണൂരിലേക്ക് മടങ്ങാനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. എട്ടിനുള്ള വണ്ടിക്ക് പോകാനാണ് കരുതിയതെങ്കിലും 7.30ന് വണ്ടി ഉണ്ടെന്ന് കേട്ടപ്പോള്‍ കയറാന്‍ തീരുമാനിക്കുകയായിരുന്നു.  വരുന്നത് ജനശതാബ്ദിയാണെന്നോ അതിലെ തിരക്കോ അറിയാതെ കുടുംബം കയറാന്‍ ശ്രമിച്ചു. വണ്ടി എത്തിയ ഉടന്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ ഇസ്മായില്‍ രണ്ട് ആണ്‍മക്കളെയും അകത്തുകയറ്റി. സാലിഹയെ കയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും വണ്ടി നീങ്ങി. പിടിവിട്ട് സാലിഹ താഴെവീണു. ഇടതു പാദം വേര്‍പെട്ട് വലതുകാല്‍ തകര്‍ന്ന നിലയില്‍ ചോരയില്‍ കുളിച്ചാണ് സാലിഹയെ ചങ്ങല വലിച്ച് നിര്‍ത്തിയ വണ്ടിക്കടിയില്‍നിന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാതിരുന്നതിനാല്‍ 15 മിനിറ്റിലേറെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ സാലിഹ പ്ലാറ്റ്ഫോമില്‍ കിടന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്നും മറ്റ് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍തന്നെ കാര്‍ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീഴ്ചയില്‍ ശ്വാസകോശത്തിന് കനത്ത ആഘാതമേറ്റതിനെത്തുടര്‍ന്ന് നെഞ്ചിലെ രക്തം കട്ടപിടിച്ചിരുന്നു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പാദം തുന്നിച്ചേര്‍ക്കാനായില്ല. മുട്ടിന് താഴെ വെച്ച് മുറിക്കേണ്ടിവന്നു. വെന്റിലേറ്ററിലായിരുന്ന സാലിഹയുടെ നില അല്‍പം മെച്ചപ്പെട്ടെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ സ്ഥിതി വഷളായി മരിക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ അധികൃതരോ പൊലീസോ ആശുപത്രിയില്‍ എത്തിയില്ലെന്നും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.  കാവുംപടി സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന സാലിഹ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മുബീന, ഹാജിറ, സലീജ, ഷബാന എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. 
സാലിഹക്ക് ജന്മനാടിന്റെയാത്രാമൊഴി
ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ തില്ലങ്കേരി കാവുമ്പടിയിലെ സാലിഹക്ക് (15) ജന്മനാട് കണ്ണീരോടെ വിടനല്‍കി.
 പിതാവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബസമേതം കൊടുങ്ങല്ലൂരില്‍പോയി തിരിച്ചുവരവേ തൃശൂരില്‍ ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനുമുമ്പ് വണ്ടി നീങ്ങിയതിനെത്തുടര്‍ന്നാണ് സാലിഹ അപകടത്തില്‍പെട്ടത്. ഇടതു കാല്‍മുട്ടിനു താഴെ അറ്റുപോയിയിരുന്നു. വീഴ്ചയില്‍ നെഞ്ചിനു ക്ഷതമേറ്റതാണ് മരണത്തിനിടയാക്കിയതെന്നു പറയുന്നു. ഗള്‍ഫില്‍ ജോലി നോക്കുന്ന പിതാവ് ഇസ്മാഈല്‍ കൊടുങ്ങല്ലൂരിലെ സുഹൃത്ത് റാഫിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി കുടുംബസമേതം പോയതായിരുന്നു. പിഞ്ചുകുട്ടികളായ സഫ്വാന്‍, അമീന്‍ എന്നിവരെ ട്രെയിനില്‍ കയറ്റി സീറ്റില്‍ ഇരുത്തി സാലിഹയെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ വിടുകയാണുണ്ടായതത്രെ. മകളെ രക്ഷിക്കാന്‍ ഇസ്മാഈല്‍ ഏറെ ശ്രമിച്ചെങ്കിലും പിടിവിട്ടതോടെ സാലിഹ ട്രാക്കില്‍ അകപ്പെടുകയാണുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലിഹ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. കാവുമ്പടിയിലെ വസതിയിലെത്തിച്ച മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാവുമ്പടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ സഹകരണവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 കാവുമ്പടി സി.എച്ച്.എം എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് അപകടം. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍. എ വീട് സന്ദര്‍ശിച്ചു.
Courtesy: Madhyamam/17-04-2011

0 comments:

Post a Comment