BLOOD GROUP LIST

Saturday, February 26, 2011

CHELORA

 
മാലിന്യം ഇറക്കുന്നത് തടഞ്ഞ ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
ചേലോറയില്‍ വീണ്ടും
ബലംപ്രയോഗിച്ച് മാലിന്യമിറക്കി
ചേലോറയില്‍ ശനിയാഴ്ച വീണ്ടും ബലം പ്രയോഗിച്ച് മാലിന്യമിറക്കി. കഴിഞ്ഞ നാല് ദിവസമായി ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന  അനിശ്ചിതകാല സമരം കാരണം നഗരസഭാ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയാതെ നഗരസഭാ വളപ്പില്‍ കെട്ടിക്കിടക്കുകയായിരുന്നു.
മാലിന്യ നിക്ഷേപം കാരണം ചേലോറയിലെ ജനങ്ങളുടെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതിനാല്‍ പുതിയ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന നഗരസഭാധികൃതരുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാല്‍, അധികൃതര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേലോറ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇനിയൊരറയിപ്പില്ലാതെ മാലിന്യമിറക്കില്ലെന്ന എ.ഡി.എമ്മിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ശനിയാഴ്ച ടൌണ്‍ സി.ഐയുടെ സംരക്ഷണത്തില്‍ സമരക്കാരെ നോക്കുകുത്തിയാക്കി മാലിന്യമിറക്കിയത്.
മാലിന്യവണ്ടി മുന്നറിയിപ്പില്ലാതെയാണ് വന്നത്. സാധാരണ രാവിലെ എട്ടുമുതല്‍ ഒരുമണി വരെയാണ് മാലിന്യമിറക്കാറ്. എന്നാല്‍, ഇന്നലെ രാവിലെ ഏഴു മണിയോടെ എത്തിയ മാലിന്യവണ്ടി ഗേറ്റ് തുറന്ന് മാലിന്യം ഇറക്കുകയായിരുന്നു.
 വിവരമറിഞ്ഞെത്തിയ സമരസമിതി മെംബര്‍മാരും ജനപ്രതിനിധികളും നാട്ടുകാരും ഗ്രൌണ്ടില്‍നിന്ന് മാലിന്യവണ്ടി തടയുകയും പുറത്തിറക്കുന്നത് തടയുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ചകരക്കല്ല് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മാലിന്യവുമായെത്തിയ വണ്ടികള്‍ പുറത്തിറക്കിയത്.
ചേലോറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കമല, വാര്‍ഡ് മെംബര്‍ ബിന്ദു ജയരാജ്, ചാലോടന്‍ രാജീവന്‍, കെ.കെ. മധു, ജയദേവന്‍, സുഗതന്‍, അബൂബക്കര്‍, താളിയില്‍ ശോഭ, പാറയില്‍ രാധ തുടങ്ങി ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചേലോറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. പുരുഷോത്തമന്‍ മാസ്റ്ററുമായി പൊലീസ് അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവരെ പിന്നീട് വിട്ടയച്ചു.
അതേസമയം, ശനിയാഴ്ച നടക്കാനുദ്ദേശിച്ച ചര്‍ച്ച അധികൃതരുടെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ബഹിഷ്കരിച്ചതായി കെ.കെ.മധു പറഞ്ഞു.
Courtesy:Madhyamam/27-02-2011

0 comments:

Post a Comment