BLOOD GROUP LIST

Sunday, February 27, 2011

SOLIDARITY KANNUR

സേവന പാതയിലൂടെ സമാജ്വാദി
കോളനിയില്‍ കുടിവെള്ളമെത്തി
സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി 
നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: ഭരണസ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സേവനസന്നദ്ധതയും കാരുണ്യവും കൈമുതലാക്കിയ ഒരുസംഘം യുവാക്കളുടെ ആത്മാര്‍പ്പണം സമാജ്വാദി കോളനിയുടെ ചിരകാല ആവശ്യത്തിന് പരിഹാരമേകി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ തോട്ടട സമാജ്വാദി കോളനിയില്‍ സ്ഥാപിച്ച ജനകീയ കുടിവെള്ള പദ്ധതി കോളനി വാസികളും സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രമുഖരും ഉള്‍പ്പെട്ട വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിന് അറുതി വരുത്തിയ ചടങ്ങ് കോളനിക്ക് ഉത്സവപ്രതീതിയേകി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
മണ്ണും വിണ്ണും മനുഷ്യനെയും വിസ്മരിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടില്‍ നടക്കുന്നതെന്നും ഉള്ളവന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലിയര്‍പ്പിക്കേണ്ടിവരുന്നുവെന്ന് പി. മുജീബ്റഹ്മാന്‍ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ള വികസനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. വികസന സെമിനാറുകള്‍ കോര്‍പറേറ്റുകളെയും വന്‍കിട കുത്തകകളെയും എങ്ങനെ ഇങ്ങോട്ട് ആകര്‍ഷിക്കാം, നമ്മുടെ നാടിനെ എങ്ങനെ അമേരിക്കയാക്കി മാറ്റാം എന്നാണ് ചര്‍ച്ച ചെയ്യുന്നത്. കോളനികള്‍ക്കും ചേരികള്‍ക്കും ക്രിമിനലുകള്‍ക്കും ജന്മം നല്‍കുന്ന രീതിയിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.
യുവാക്കള്‍ മാഫിയവത്കരണത്തിന്റെയും ക്വട്ടേഷന്‍ സംസ്കാരത്തിന്റെയും ഭാഗമായി മാറുന്നു. ഈ സാഹചര്യത്തില്‍ മൌനവും വിധേയത്വവുമല്ല, മണ്ണും വിണ്ണും പെണ്ണിന്റെ അഭിമാനവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ അനാസ്ഥ കാട്ടിയപ്പോള്‍ സമരവും സേവനവും ഒത്തുചേര്‍ന്ന് പദ്ധതിയിലൂടെ, കണ്ണുതുറക്കാത്തവരുടെ കണ്ണു തുറപ്പിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സമാജ്വാദി കോളനിക്കുവേണ്ടി ജില്ലാ പഞ്ചായത്തിന് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പദ്ധതികളില്‍ കോളനി പരിഗണിക്കപ്പെട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ പി. മാധവന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികം പഞ്ചായത്ത് ഭരണസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടും കോളനിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബ്ലോക് പഞ്ചായത്തംഗം സി. രാഗിണി, പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ബാലകൃഷ്ണന്‍ മുണ്ടേരി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിതാ വിഭാഗം സെക്രട്ടറി എ.ടി. സമീറ, ഡോ. പി. സലീം, മഹ്റൂഫ് ഉളിയില്‍, ടി.കെ.ജംഷീറ, പനയന്‍ കുഞ്ഞിരാമന്‍, എം. ഖദീജ, കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ബഷീര്‍, ടി.കെ. മുഹമ്മദലി, അഡ്വ.കെ.എല്‍. അബ്ദുല്‍ സലാം, കെ.പി. സുകുമാരന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ സമാപനപ്രഭാഷണം നടത്തി. കുടിവെള്ളപദ്ധതിക്ക് പമ്പ്ഹൌസ് സ്ഥാപിക്കാന്‍ ഭൂമി നല്‍കിയ തോട്ടടയിലെ ബാലന് പി. മുജീബ്റഹ്മാന്‍ ഉപഹാരം സമര്‍പ്പിച്ചു. കോളനിയില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.കെ. ശുഐബിനും ഉപഹാരം നല്‍കി. ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം. ഷഫീഖ് സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
എടക്കാട് ഗ്രാമപഞ്ചായത്തില്‍പെട്ട തോട്ടട സമാജ്വാദി കോളനിയില്‍ 180 സെന്റ് ഭൂമിയില്‍ 110 കുടുംബങ്ങളാണ് കഴിയുന്നത്. അടിസ്ഥാനസൌകര്യങ്ങളില്ലാത്ത കോളനിയില്‍ കുടിവെള്ളത്തിനു വേണ്ടിയുള്ള മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും കോളനി വാസികളുടെ ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി ഇടപെടുന്നത്. ഒരു കുഴല്‍ക്കിണറും 15 ടാപ്പുകളും പമ്പ്ഹൌസുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ ടാങ്കും ഉപയോഗപ്പെടുത്തി. നൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
Courtesy: Madhyamam/28-02-2011

0 comments:

Post a Comment