BLOOD GROUP LIST

Thursday, March 10, 2011

HAJJ 2011

* തുടര്‍ച്ചയായി നാലുവട്ടം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം
* രണ്ടാമത് അവസരം നല്‍കില്ല 
* രണ്ടു വയസ്സുവരെ ഉള്ളവരെ കൂടെ കൊണ്ടുപോകാം* ഹജ്ജ്: അപേക്ഷാ ഫോറം വിതരണം 16 മുതല്‍

2011 ഹജ്ജിനുള്ള അപേക്ഷാ ഫോറം വിതരണം മാര്‍ച്ച് 16ന് ആരംഭിക്കും. 14 ജില്ലാ കലക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ്, തിരുവനന്തപുരം പാളയത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നാണ് ഫോറം വിതരണം ചെയ്യുക. ഏപ്രില്‍ 30വരെ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സ്വീകരിക്കും. രജിസ്ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ സര്‍വീസ് മുഖേനയേ അപേക്ഷകള്‍ സ്വീകരിക്കൂ. നേരിട്ട് ഓഫിസില്‍ സ്വീകരിക്കില്ല.
അപേക്ഷാ ഫോറം മൊത്തമായി നല്‍കില്ല. ഒരു കവറില്‍ പരമാവധി അഞ്ച് പേര്‍ക്കേ അവസരം നല്‍കൂ. ഫോറം വാങ്ങാനെത്തുന്നവര്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറവും ഉപയോഗിക്കാം. അപേക്ഷയോടൊപ്പം മലയാളത്തില്‍ അച്ചടിച്ച നിബന്ധനകളും നല്‍കും. ഇത്തവണ 14 പേരെ ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യം ഒരുക്കാന്‍ മക്കയിലേക്ക് ഈ മാസം 29ന് പുറപ്പെടുന്ന കേന്ദ്ര സാങ്കേതിക സംഘത്തില്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി സ്പെഷല്‍ ബില്‍ഡിങ് സബ് ഓഫിസിലെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. നാസറിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതിനിധിയായി നിശ്ചയിച്ചു.
ഇത്തവണ തീര്‍ഥാടകര്‍ക്ക് കൊണ്ടുപോകാനുള്ള ബാഗേജ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കും. മൂന്ന് തരം സ്യൂട്ട്കേസാണ് നല്‍കുക. 25, 20, 10 കിലോ ബാഗേജുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മറ്റൊരുതരം ബാഗേജും കൊണ്ടുപോകാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല.
ഇത്തവണത്തെ ഹജ്ജിനുള്ള വിവിധ ഘട്ടങ്ങളുടെ സമയക്രമവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗീകരിച്ചു. മേയ് രണ്ടാം വാരമാണ് തീര്‍ഥാടകരുടെ നറുക്കെടുപ്പ്. നാലാം തവണ തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ഇവരുടെ എണ്ണം അധികരിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടും ഒന്നാംഗഡുവായ 31,000 രൂപ അടച്ചതിന്റെ രശീതിയും ജൂണ്‍ 15നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. ഹാജിമാര്‍ക്കുള്ള പരിശീലനം മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തും. ജൂണ്‍ 30നകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തവരുടെ അവസരം നഷ്ടപ്പെടും. പകരം വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കും.
തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ ആഗസ്റ്റില്‍ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 27നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം. അവസാന വിമാനം ഒക്ടോബര്‍ 30നാണ്. നവംബര്‍ നാലിനാണ് അറഫാദിനം. രണ്ടാമത്തെ തവണ തെരഞ്ഞെടുക്കപ്പെടാന്‍ ആര്‍ക്കും അര്‍ഹത ഉണ്ടാകില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. ബദല്‍ ഹജ്ജിനും അവസരം നല്‍കില്ല. രണ്ട് വയസ്സുവരെയുള്ളവരെ തീര്‍ഥാടകര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Courtesy:Madhyamam

0 comments:

Post a Comment