BLOOD GROUP LIST

Saturday, March 19, 2011

Violence

നാടോടിക്കുഞ്ഞിനെ ചവിട്ടിക്കൊന്ന കേസ്:
രണ്ട് പ്രതികള്‍ക്ക് കഠിനതടവ്
 ചെറുപുഴയില്‍  ഒരു മാസം പ്രായമായ നാടോടിക്കുഞ്ഞിനെ ചവിട്ടിക്കൊന്ന കേസില്‍ ഒന്ന്, മൂന്ന് പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിന തടവ്.
ഒന്നാം പ്രതി അയന്നൂര്‍ ചിറ്റാരിക്കല്‍ തടത്തില്‍ പറമ്പില്‍ ഷാഫിരി ഫൈസല്‍ (35), മൂന്നാം പ്രതി പാറക്കടവ് ചിറ്റാരിക്കല്‍ കിഴക്കേ വീട്ടില്‍ സതീശന്‍ (34) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. ബാബു ശിക്ഷിച്ചത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളില്‍ മറ്റുള്ളവരെ കോടതി വിട്ടയച്ചു. 
2006 മേയ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് ചെറുപുഴ വയക്കരയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തി പുഴകളില്‍ നിന്ന് മത്സ്യം പിടിച്ചുവിറ്റ് ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ കുഞ്ഞാണ് കൊല ചെയ്യപ്പെട്ടത്.  തെങ്ങിന്‍തോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടിക്കൂട്ടത്തിലെ ശകുന്തള എന്ന സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊലക്കിടയാക്കിയ സംഭവം.
മാനഭംഗ ശ്രമത്തെ നാടോടികളിലെ കൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം പിന്നീട് സംഘടിച്ചെത്തിയ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ ചവിട്ടേറ്റ് കുഞ്ഞ് കൊല്ലപ്പെട്ടെന്നാണ് കേസ്.
കൃഷ്ണന്റെ ജ്യേഷ്ഠന്‍ പ്രകാശിന്റെ മകള്‍ ദീപയാണ് കൊല്ലപ്പെട്ടത്. രണ്ടാംപ്രതി വയക്കര കാക്കയംചാല്‍  ഷാ എം.ജി എന്ന ഷാവോന്‍ (31), നാലാംപ്രതി വയക്കര പാണ്ടിക്കടവ് കള്ളിയാട്ട് മറ്റത്തില്‍ കെ.കെ വിനോദ്കുമാര്‍ (29), അഞ്ചാംപ്രതി തിമിരി മാടമ്പില്ലത്ത് നൂറുദ്ദീന്‍ (31), ആറാം പ്രതി ചിറ്റാരിക്കല്‍ കൊടക്കാടന്‍ അശോകന്‍ (30), ഏഴാംപ്രതി അയന്നൂര്‍ കതിരുമ്മല്‍ സന്ദീപ് (27), എട്ടാംപ്രതി നെടുഞ്ചാല്‍ വയക്കര കണ്ടംകോട്ടില്‍ ജിനേഷ് (26) എന്നിവരെയാണ് വിട്ടയച്ചത്.
കേസ് ആദ്യം വിചാരണക്കെടുത്ത തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ശബരീനാഥിനെ അടക്കം വിസ്തരിച്ചിരുന്നു. കന്നട, മറാത്തി പരിഭാഷകരുടെ സേവനം വിചാരണ വേളയില്‍ ഉപയോഗിച്ചു. വിസ്താര വേളയില്‍ ശകുന്തള കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി. 
''അങ്ങനെ ചെയ്യാമോ അവര്‍ ഞങ്ങളോട്'...
ഒരു മാസം മാത്രം പ്രായമായ പിഞ്ചുമോളുടെ മുഖം കണ്ട് കൊതിതീര്‍ന്നിരുന്നില്ല കര്‍ണാടക സ്വദേശി പ്രകാശിന്. അതിനുമുമ്പേ അക്രമികളുടെ ക്രൂരതയാല്‍ ചവിട്ടിയരക്കപ്പെട്ട് ദീപ എന്ന കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു.
'20 വര്‍ഷത്തിലധികമായി കേരളത്തില്‍ വന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെ അവര്‍ ചെയ്യാമോ ഞങ്ങളോട്'? വേദനയോടെ ചോദിക്കുന്നത് ദീപയുടെ പിതാവായ കാര്‍വാര്‍ മുണ്ടുകോട് താലൂക്ക് മൈനഹള്ളി ഗ്രാമത്തിലെ പ്രകാശ് (32) ആണ്. 2006 മേയ് 16ലെ അഭിശപ്ത രാത്രിയിലായിരുന്നു സംഭവം. ചെറുപുഴയില്‍ നിന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിച്ചിരുന്ന നാടോടി സംഘം ചെറുപുഴ വയക്കര ജുമാമസ്ജിദിനടുത്ത തെങ്ങിന്‍തോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ കൂട്ടത്തിലെ ഒരു സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം അപമാനിക്കാന്‍ ശ്രമിച്ചതിനെ പുരുഷന്‍മാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി പത്ത് പേരോളമടങ്ങുന്ന സംഘം പിന്നീടെത്തിയത് പട്ടിക കഷണങ്ങളുമായാണ്. അക്രമം നടത്തി സംഘം രക്ഷപ്പെട്ട ശേഷം പിറ്റേന്ന് രാവിലെയാണ് നിലത്ത് തുണിയില്‍ കിടന്നിരുന്ന ദീപ ചവിട്ടിയരക്കപ്പെട്ട വിവരമറിയുന്നത്. പെരിങ്ങോം പഞ്ചായത്ത് വക സ്ഥലത്താണ് കുഞ്ഞിനെ സംസ്കരിച്ചത്. ആ സമയത്ത് ഭക്ഷണത്തിനും നിയമസഹായത്തിനും തണലായിനിന്നത് പ്രദേശത്തെ സോളിഡാരിറ്റി പ്രവര്‍ത്തകരായിരുന്നെന്ന് പ്രകാശ് നന്ദിയോടെ ഓര്‍ക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടയിലും പള്ളി ഉസ്താദിനെ സാക്ഷിപറയാന്‍ പ്രേരിപ്പിച്ചതും സോളിഡാരിറ്റി പ്രവര്‍ത്തകരാണ്. 
പ്രതികളെ ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് തലശãരി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയ പ്രകാശ് പറഞ്ഞു. പ്രകാശ്^യമുന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു ദീപ. മലപ്പുറം എടവണ്ണപ്പാറയിലാണ് നാടോടിക്കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
Courtesy: Madhyamam

0 comments:

Post a Comment