BLOOD GROUP LIST

Wednesday, June 22, 2011

SIO KANNUR

 
ഫുള്‍സ്ലീവ് യൂനിഫോം വിവാദം
ഡി.ഡി.ഇ വിശദീകരണം തേടിയതെന്ന് സ്കൂള്‍
അധികൃതര്‍;  ഭാവി തകര്‍ക്കുമെന്ന് വിദ്യാര്‍ഥികള്‍
കണ്ണൂര്‍: ഫുള്‍സ്ലീവ്     യൂനിഫോം ധരിച്ച  കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന്  ഡി.ഡി.ഇ ഉത്തരവ് നല്‍കിയിട്ടില്ലെന്നും  വിശദീകരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും തളാപ്പ് എസ്.എന്‍ വിദ്യാ മന്ദിര്‍   പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദേവ് പറഞ്ഞു.  ഇതു സംബന്ധിച്ച്  വിശദീകരണം ഇന്ന് നല്‍കുമെന്നും അവര്‍ പറഞ്ഞു. അതിനിടെ  പുറത്താക്കിയ കുട്ടികളിലൊരാളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജുമാനയെ ഇന്നലെയും ക്ലാസില്‍ പ്രവേശിക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. ജുമാനക്കൊപ്പം സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു കുട്ടി കഴിഞ്ഞ ദിവസം മുതല്‍ക്കു  യൂനിഫോമില്‍ മാറ്റം വരുത്തി സ്കൂളില്‍ പ്രവേശം നേടിയിരുന്നു.
യൂനിഫോം സംബന്ധിച്ച  പശ്നങ്ങള്‍ കാര്യമാക്കാതെ തുടര്‍ന്നും കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ഡി.ഇ  സ്കൂളിന് നിര്‍ദേശം നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ജുമാന ഇന്നലെ സ്കൂളിലെത്തിയത്. എന്നാല്‍, യൂനിഫോമിന്റെ കൈ മുറിക്കാതെ ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്ന്  സ്കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.  സ്കൂളിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചിലര്‍ക്കു വേണ്ടി മാത്രം ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദേവ് പറഞ്ഞു.  പി.ടി.എ തീരുമാനപ്രകാരമാണ് യൂനിഫോമില്‍ മാറ്റം വരുത്തിയത്. അതില്‍ വീണ്ടും മാറ്റം വരുത്തണമെന്ന് അവര്‍ പറഞ്ഞിട്ടില്ല.
സ്കൂള്‍ അധികൃതര്‍ യൂനിഫോമിലെ നിബന്ധനകളെക്കുറിച്ച്  അഡ്മിഷനെടുക്കുന്ന സമയത്ത് ഒന്നും പറഞ്ഞില്ലെന്നും  ഇപ്പോഴത്തെ നടപടികള്‍ തങ്ങളുടെ ഭാവി തന്നെ തകര്‍ക്കുന്നതാണെന്നും സസ്പെന്‍ഷനിലായ ജുമാനയും ടി. സി വാങ്ങിച്ച നുഫൈസയും ഷഹനാസും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.കെ.ജി മുതല്‍ താന്‍ എസ്. എന്‍ വിദ്യാ മന്ദിറില്‍ തന്നെയാണ് പഠിക്കുന്നതെന്നും പെട്ടെന്നു നടപ്പാക്കിയ ഇത്തരം നിബന്ധനകള്‍ വിഷമമുണ്ടാക്കുന്നുവെന്നും ജുമാന പറഞ്ഞു.
കണ്ടിന്യൂയിങ് വാല്വേഷനായതിനാല്‍  മറ്റു സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നത് ഇനി വിഷമമുണ്ടാക്കും. യൂനിഫോം നിബന്ധന തടസ്സമായപ്പോള്‍ ടി.സി വാങ്ങിയ നുഫൈസയും ഷഹനാസും വിദ്യാ മന്ദിറിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ്.  ഇവര്‍ക്ക് ഇതുവരെ മറ്റു സ്കൂളുകളിലൊന്നും ചേരാനായിട്ടില്ല. സി.ബി.എസ്.ഇ സിലബസ് ആയതിനാല്‍ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമാകുമെന്ന് ഇവര്‍ പറയുന്നു.
 പ്ലസ് വണ്‍ മുതലാണ് ഇവര്‍ വിദ്യാ മന്ദിറില്‍ പഠിക്കാനെത്തുന്നത്. ആദ്യ വര്‍ഷം തന്നെ നിബന്ധനകള്‍ പറഞ്ഞിരുന്നെങ്കില്‍ മറ്റു സ്കൂളിലേക്ക് മാറാമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
തങ്ങള്‍ സ്കൂള്‍ ചട്ടം ലംഘിച്ചു വെന്നാണ് പറയുന്നത്. എന്നാല്‍,  ഫുള്‍ സ്ലീവ് ധരിച്ചു എന്നതല്ലാതെ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും  കുട്ടികള്‍ പറഞ്ഞു. അപേക്ഷകള്‍ പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ടി.സി തന്നു വിടുകയായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു. രക്ഷിതാക്കളായ എം.വി.പി. മൊയതീന്‍, മുഹമ്മദ് സഖ്ലൂന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍  പങ്കെടുത്തു.

0 comments:

Post a Comment